രാമചന്ദ്രന്‍നായര്‍ 13 ആഗസ്ത് 1931 (28 കർക്കടകം 1106) ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിൽ കണ്ണകത്ത് കുഞ്ചു നായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക സന്തതിയായി ജനിച്ചു. കുഞ്ചു നായരെ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ സ്നേഹവാത്സല്യത്തോടെ ‘ഭാഗവതർ’ എന്ന് വിളിച്ചിരുന്നു.
ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിന് സമീപമുള്ള സംസ്കൃത വിദ്യാലയത്തിൽ പഠിച്ച് രാമചന്ദ്രൻനായർ ശാസ്ത്രിപ്പരീക്ഷ ജയിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂളിൽ പഠിച്ച് ഇ.എസ്.എല്‍.സി. പാസ്സായി. ഇന്റർമീഡിയറ്റ് കോളേജിലെ പഠനത്തെ തുടർന്ന് കൊല്ലം എസ്. എൻ. കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1957ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം. എ. മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവർമ്മ പുരസ്കാരം നേടി.
വിദ്യാർത്ഥി കാലത്തുതന്നെ പന്മന മലയാളത്തിലും സംസ്കൃതത്തിലും കവിതാരചന നടത്തുകയും മാസികകൾ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ശൂരനാട്ട് കുഞ്ഞൻ പിള്ള എഡിറ്റർ ആയിരുന്ന കേരളസർവകലാശാലാ ലെക്സിക്കനിൽ രണ്ട് വർഷം ജോലി നോക്കി. 1960ൽ വകുപ്പധ്യക്ഷൻ പ്രൊഫ. എസ്. ഗുപ്തൻ നായരുടെ കീഴിൽ പാലക്കാട് വിക്ടോറിയ കോളേജിൽ മലയാള അധ്യാപകനായി. 1958ൽ ഗ്രന്ഥശാലാസംഘത്തിൽ അംഗമാകുകയും രണ്ടാംവർഷത്തിൽ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപർ ആകുകയും ചെയ്തു.
28 വർഷം നീണ്ട അധ്യാപന സപര്യയിൽ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പന്മന പഠിപ്പിച്ചു. 1987ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.
കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ അഞ്ചു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. 1987ൽ സർവകലാശാലയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരൻ എ. ശ്രീധര മേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി. സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ സമിതിയംഗവും 1991ൽ സ്ഥാപിച്ച പി. കെ. പരമേശ്വരൻ നായർ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമാണ് പന്മന. അദ്ദേഹം എഡിറ്ററും മാർഗ്ഗദർശിയുമായുള്ള ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടിൽ 29 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മികച്ച ജീവചരിത്ര രചയിതാക്കള്‍ക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ക്ലാസിക്കൽ കലകളെ, പ്രത്യേകിച്ച് കഥകളിയെ, പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1972ൽ തുടങ്ങിയ ദൃശ്യവേദിയിൽ അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു.
പന്മന 20 പുസ്തകങ്ങൾ രചിച്ചു. ഇവയിൽ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉൾപ്പെടും. ഭാഷാപുസ്തകങ്ങൾ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാർത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളിൽ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തിൽ നിന്നുമാണ്. ഇവയെ സമാഹരിച്ച് നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.
1986-96 കാലത്ത് കരിയർ മാസികയിൽ പന്മന കൈകാര്യം ചെയ്ത ഭാഷാചോദ്യോത്തരപംക്തിയിലെ മൂവായിരത്തോളം ചോദ്യങ്ങളാണ് മലയാളവും മലയാളികളും എന്ന പുസ്തകത്തിനാസ്പദം. കേരള പാണിനി എ. ആർ. രാജരാജവർമ്മയെക്കുറിച്ചുള്ള പഠനം, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം, നാരായണീയത്തിന്റെയും ആശ്ചര്യചൂഡാമണിയുടെയും സ്വപ്നവാസവദത്തത്തിന്റെയും പരിഭാഷ, പരിചയം എന്ന ലേഖനസമാഹാരം ഇവയ്ക്കൊക്കെ നല്ല വരവേൽപ്പ് ലഭിച്ച പന്മന കൃതികളത്രേ. നിയോക്ലാസിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചന അത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ്.
നിരവധി പത്ര-റേഡിയോ-ടീവി മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും വന്നിട്ടുണ്ട്. മലയാളം സർവകലാശാലയ്ക്കു വേണ്ടിയുള്ള രൂപരേഖ സമർപ്പിക്കുന്നതിലും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുൻകൈയെടുത്തു.
2010ൽ പുറത്തു വന്ന സ്മൃതിരേഖകൾ എന്ന ആത്മകഥ തന്റെ അമ്മ ലക്ഷ്മികുട്ടി അമ്മയ്ക്കും അമ്മൂമ്മ നാരായണിയമ്മയ്ക്കുമാണ് പന്മന സമർപ്പിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുമാണ് കുട്ടിക്കാലത്ത് പന്മനയ്ക്ക് ഐതിഹിത്യങ്ങളുടെ കലവറ തുറന്നു കൊടുത്തത്. വന്ദ്യഗുരുക്കന്മാരായ പ്രൊഫ. എസ്. ഗുപ്തൻ നായർ, പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ, ഇളംകുളം കുഞ്ഞൻ പിള്ള എന്നിവരുമായുള്ള ദീർഘ സമ്പർക്കം തനിക്ക് ലഭിച്ച പുണ്യമായി അദ്ദേഹം കരുതുന്നു.
കുടുംബം
ഭാര്യ: കെ എൻ ഗോമതി അമ്മ
മക്കൾ: ഹരീന്ദ്ര കുമാർ, ഡോ. ഉഷാകുമാരി, മഹേന്ദ്ര കുമാർ
മരുമക്കൾ: ശ്രീലേഖ, എം. രാജ്കുമാർ, ജയശ്രീ
കൊച്ചുമക്കൾ: വിനായക്, അനഞ്ജന, നന്ദകിഷോർ, ജയകിഷോർ, ഗൗരി, ഗോപിക
വിലാസം
116, കൈരളിഗാന്ധി നഗർ
വഴുതക്കാട്
തിരുവനന്തപുരം 695 014
“മലയാള കാവ്യ ലോകത്ത് ഹൃദ്രമങ്ങളായ ഭാവഗീതങ്ങളുമായി കടന്നുവന്ന അനുഗൃഹീത കവിയായ പന്മനയെ ആരും അത്രയധികം ശ്രദ്ധിച്ചില്ല എന്നുള്ളതാണ് നേര്. മലയാളരാജ്യം ആഴ്ചപ്പതിപ്പില്‍ 1960,70 കളില്‍ അദ്ദേഹം എഴുതിയിരുന്ന കവിതകള്‍, വിശേഷിച്ച് ബാലകവിതകള്‍, ആപാതമധുരമായിരുന്നു. വള്ളത്തോള്‍ക്കളരിയില്‍ പയറ്റിത്തെളിഞ്ഞ ഒരു സാഹിതീഭക്തന്റെ ശ്രുതിമാധുര്യവും ലയവിന്യാസവും അലിഞ്ഞു ചേര്‍ന്നിരുന്ന ആ കവിതകള്‍, അക്കാലത്ത് വിദ്യാര്‍ത്ഥിയായിരുന എന്നെപ്പോലുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു”
– ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
“കേരളത്തിലങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ കോളേജുകളില്‍ ഓടിനടന്ന് യോഗങ്ങള്‍ സംഘടിപ്പിച്ചും വ്യക്തിഗത ബന്ധപ്പെടലുകളിലൂടെയും ലേഖനങ്ങളിലൂടെയും സ്വകാര്യകത്തിടപാടുകളിലൂടെയും ജി.സി.ടി.ഒ. (ഗവണ്മെന്റ് കോളെജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍) കേരളയുടെ സന്ദേശം എല്ലായിടത്തും എത്തിക്കുന്നതില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച നൈപുണ്യം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ഞാന്‍ അത്ഭുതാദരങ്ങളോടെയാണ് അദ്ദേഹത്തിന്‍റെ ശേഷിയും ശേമുഷിയും നോക്കിക്കണ്ടിരുന്നത്”
– പ്രൊഫ. എബ്രഹാം അറയ്ക്കല്‍
“മിടുക്കന്മാരായി ഭാവിച്ചിരുന്ന വിദ്യാര്‍ത്ഥികളെ, ക്ലാസ്സുമുറികളില്‍ വച്ച് കേട്ടെഴുത്തെഴുതിച്ച് നിരായുധരാക്കുന്ന പന്മനസാറിന്റെ അദ്ധ്യാപന സമ്പ്രദായത്തില്‍ ഒരു യോദ്ധാവിന്റെ രസതന്ത്രമുണ്ടെന്നാണ് എന്റെ പക്ഷം. പന്മനസാറിന്റെ കേട്ടെഴുത്തില്‍ പരിക്കുപറ്റിയ ഒരു വിദ്യാര്‍ത്ഥിയാണ് ഞാനും. 1967-ല്‍ പ്രീഡിഗ്രി ക്ലാസില്‍ സാര്‍ ഞങ്ങളുടെ അദ്ധ്യാപകനായി. അന്നത്തെ ഇന്റര്‍മീഡിയറ്റ് കോളേജില്‍ സാര്‍ വന്നത് ഒരു അദ്ധ്യയനവര്‍ഷത്തിന്റെ പാതിയില്‍, അമേച്വര്‍ നാടകനടനും രസികനുമായിരുന്ന പി. കരുണാകരന്‍ നായര്‍സ്സാറിനു പകരക്കാരനായി. കുട്ടികള്‍ക്ക് പന്മനസാറിനെ ഒന്നു പരീക്ഷിക്കണമെന്ന് ആദ്യത്തെ ക്ലാസ്സില്‍ തോന്നിയിരിക്കാം. സാറിന്റെ കേട്ടെഴുത്ത് കഴിഞ്ഞപ്പോഴേക്കും ഏതാണ്ടെല്ലാവരും ആയുധങ്ങള്‍ താഴെ വച്ചു”
– ഡോ. എം. ജി. ശശിഭൂഷണ്‍
“രാജരാജവര്‍മ്മയിലാരംഭിക്കുന്ന ഗുരുശിഷ്യപരമ്പരയെപ്പറ്റി ‘നവയുഗശില്പി രാജരാജവര്‍മ്മ’യുടെ അന്ത്യത്തില്‍ പ്രൊഫ. പന്മന വിശദീകരിക്കുന്നുണ്ട്. ഗുരുവില്‍ നിന്ന് ശിഷ്യനിലൂടെയും പ്രശിഷ്യന്മാരിലൂടെയും അവരുടെ ശിഷ്യന്മാരിലൂടെയും തുടരുന്ന പരോക്ഷശിഷ്യപരമ്പര, രാജരാജപാത. പുതിയ ഭാവുകത്വത്തെ കിനാവുകാണുന്ന ഓരോരുത്തരും ആ ജനിതകധാരയില്‍ തന്നെയാണ് പെടുന്നത്. നവഭാവുകത്വം എന്ന ആ സ്വപ്നത്തെ സാദ്ധ്യമാക്കിയ ആ വരിഷ്ഠ വ്യക്തിത്വത്തിലേക്കും അതിന്റെ വിപ്ലവകരമായ കാവ്യ-സൈദ്ധാന്തിക പരിസരത്തിലേക്കുമുള്ള പക്ഷപാതരഹിതമായ സഞ്ചാരമാണ് ഈ പുസ്തകം.”
– പി.കെ. രാജശേഖരന്‍ (നവയുഗശില്പി രാജരാജവര്‍മ്മ – അവതാരിക)
“എന്താണ് പന്മനയുടെ ഗ്രന്ഥങ്ങളുടെ വിജയരഹസ്യം? ഉത്തരം വളരെ ലളിതമാണ് – കഥപോലെ, നോവല്‍ പോലെ, വായിക്കാവുന്ന ശൈലിയിലാണ് അദ്ദേഹം രചന നിര്‍വഹിച്ചിരിക്കുന്നത്. ഭാഷാശാസ്ത്രം, വ്യാകരണം എന്നൊക്കെ കേട്ടാല്‍ പേടിച്ചകന്നുപോകുന്നവര്‍ പന്മനയുടെ പുസ്തക വായിക്കുമ്പോള്‍ അതില്‍ ലയിച്ചുപോകുന്നു.”
– കരുവന്നൂര്‍ രാമചന്ദ്രന്‍
“ക്ലാസിക് സാഹിത്യത്തിലും ക്ലാസിക് കലകളിലും അഭിരമിക്കുന്ന മനസ്സാണ് പന്മനസാറിന്റേത്. എന്നാല്‍ ഏറ്റവും പുതിയ കാര്യങ്ങള്‍ പോലും ആ മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയും. പുതിയ ലോകവുമായും പുതിയ ചലനങ്ങളുമായും ആ മനസ്സ് പ്രസാടാത്മകമായി സംവേദനം നടത്തുന്നു. പുതിയ കവിതയാകട്ടെ, പുതിയ കഥകളാവട്ടെ, പുതിയ സിനിമയാകട്ടെ, സമൂഹത്തിലും സാംസ്കാരത്തിലും കലകളിലും രാഷ്ട്രീയത്തിലും മാദ്ധ്യമത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാവട്ടെ – ഏതായാലും അവയെ ആ മനസ്സ് താല്പര്യപൂര്‍വ്വം സമീപിക്കുന്നു; അവയുടെ ഗുണദോഷവിചിന്തനങ്ങള്‍ നടത്തുന്നു.”
– പി. രവികുമാര്‍
“ഭാഷയുടെ വഴക്കങ്ങള്‍, ചരിത്രത്തിന്റെ അന്തര്‍ദ്ധാരകള്‍, സംസ്കൃതിയുടെ ചൈതന്യകേന്ദ്രങ്ങള്‍ മുതലായവയെ സ്വാംശീകരിച്ചും അതിന്റെ ഫലമായി ഒരു സ്വകീയ ദര്‍ശനം ആവിഷ്കരിച്ചും പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശികള്‍. അങ്ങനെയുള്ള ക്ലപതികളും അവര്‍ നയിച്ച ഗുരുകുലങ്ങളും ധാരളമുണ്ടായിരുന്നു കേരളത്തില്‍. പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ഘട്ടം കഴിഞ്ഞ് ഘടനാപരമായ അസ്തിത്വം ഇല്ലാതെയായിട്ടും സ്വഭാവത്തില്‍ അവ്വിധമുള്ള പല സങ്കേതങ്ങളും നിലനിന്നിട്ടുണ്ടിവിടെ. ആദ്ധ്യാത്മികത, സാഹിത്യം, ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, പത്രപ്രവര്‍ത്തനം തുടഗിയ സുപ്രധാന മേഖലകളില്‍ ആ അനൌദ്യോഗിക സങ്കേതങ്ങള്‍ അനുഷ്ഠിച്ച സേവനം അളവറ്റതാണ്. ഒരര്‍ത്ഥത്തില്‍ അവ പകര്‍ന്നേകിയ ഗതികോര്‍ജ്ജമാണ് നമ്മുടെ ആധുനിക സമൂഹത്തിന്റെ ചാലകശക്തി എന്നുവരെപ്പറയാം. ഇപ്രകാരം ഒരു പരമ്പരയിലെ കരുത്തുറ്റ കണ്ണിയാണ് പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍നായര്‍.”
– ഡോ. എ. എം. ഉണ്ണികൃഷ്ണന്‍